കൊച്ചി: ബിവറേജസ് കോർപറേഷനിലെ വിവിധ ഓഫിസുകളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താത്കാലിക സ്വീപ്പർമാരെ പിരിച്ചുവിടാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു.
കേസ് വീണ്ടും പരിഗണിക്കുന്ന 22 വരെ പിരിച്ചുവിടൽ തടഞ്ഞ് ജസ്റ്റീസ് വിജു ഏബ്രഹാമാണ് ഉത്തരവിട്ടത്.
താത്കാലിക സ്വീപ്പർമാർ നൽകിയ ഹർജിയിൽ കോടതി ബിവറേജസ് കോർപറേഷന്റെ വിശദീകരണവും തേടി.
വർഷങ്ങളായി കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തങ്ങളെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചുവിട്ട് മറ്റുചിലരെ നിയമിക്കാനാണു ശ്രമമെന്നും താത്കാലികക്കാരെ പിരിച്ചുവിട്ട് വീണ്ടും താത്കാലിക നിയമനം നടത്താൻ നിയമപരമായി കഴിയില്ലെന്നുമാണു ഹർജിയിലെ വാദം.